Thursday, February 3, 2011

“നാടകമേ ഉലകം”---ആണോ ????

ഞാന്‍ അവിടെ എത്തുമ്പോള്‍ സമയം വൈകീട്ട് ഏതാണ്ട് ഒരു 5
മണിയായിക്കാണും ... എന്റെ നിഷ്കളങ്കമായ ബാല്യകാലവും ,തരികിടകളിലേക്ക്
കാലൂന്നിയ കൌമാരത്തിന്റെ തുടക്കവും ഞാന്‍ കഴിച്ചു കൂട്ടിയ
ഗ്രാമമാണിത് ... എന്റെ അമ്മയുടെ നാട് ... പിന്നീടാണ് ഞാനും അമ്മയും
അച്ഛനും സിറ്റി 'ഇലെ ഒരു വീട്ടിലോട്ടു താമസം മാറിയത് ... നിഷ്കളങ്കരായ
ഗ്രാമവാസികളുടെ ഇടയില്‍ നിന്നും ആഴ്ചകളോ മാസങ്ങളോ കൂടുമ്പോള്‍
കാണുന്ന അയല്‍ക്കാരുടെയും , പട്ടാപ്പകല്‍ വീട്ടുവേലക്കാരികളെ
പറ്റിച്ചു വീടിന്റെ ഗേറ്റ് ഊരി കൊണ്ടുപോയി വില്‍ക്കുന്ന
കള്ളന്മാരുടെയും ഒക്കെ ഇടയിലേക്കുള്ള താമസം മാറ്റം ...

പടിതതിന്റെയും കൊച്ചു കൊച്ചു തരികിടകളുടെയും തിരക്കിനിടയില്‍ ഈ
മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ അധികം നേരം (മണിക്കൂറുകള്‍ ) ഒന്നും
എടുത്തില്ല ... എന്നാലും .... പിന്നീട് engineering കോളേജ്'ല്‍ പഠിക്കുമ്പോള്‍
ക്ലാസ്സില്‍ കയരിയിരുന്നതുപോലെ ,അന്ന് വല്ലപ്പോഴും വീണു കിട്ടിയിരുന്ന
എന്റെ ഏകാന്തതയില്‍ ഞാന്‍ ആത്മാര്‍ഥമായി ഈ ഗ്രാമത്തെ മിസ്സ്‌
ചെയ്തിട്ടുണ്ട് ... അപ്പോഴൊക്കെ 10 രൂപ (ഇന്ന് അത് 15 രൂപ ആയി ) ബസിനു
മുടക്കി അവിടെ പോകാന്‍ ഞാന്‍ മടി കാണിച്ചിട്ടുമില്ല ...

അമ്മയുടെ വീടിന്റെ നേരെ മുന്‍പിലാണ് അമ്മമ്മയുടെ തറവാട് ...ഞങ്ങള്‍
എത്തുമ്പോഴേക്കും അവിടെ ഉയര്‍ന്നിരുന്ന ടാര്‍പോളിന്‍ പന്തലില്‍
ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു ... തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ വന്നിട്ട്
ദിവസങ്ങളെ കഴിഞ്ഞിരുന്നുള്ളൂ ... അതിനെ വിശകലനം ചെയ്തു റോഡില്‍
നിന്നിരുന്ന ആള്‍ക്കൂട്ടം ഞങ്ങള്‍ വരുന്നത് കണ്ടു നിശബ്ദരായി ...
പന്തലില്‍ നിന്നിരുന്ന എന്റെ ഇളയ മാമന്‍ ഞങ്ങളെക്കണ്ട് ഗേറ്റ്'നടുതോട്ടു വന്നു ... എന്നിട്ട് അച്ഛന്റെ ഒപ്പം തിരിച്ചു പന്തലിലേക്ക്
നടന്നുകൊണ്ട് പറഞ്ഞു .. "9 മണിക്ക് എടുക്കാം എന്നാണ് പറഞ്ഞുത് ... കല്യാണ
പാര്‍ട്ടി പോയോ ..?"

"ആ ..അവര്‍ 3.15 ആയപ്പോഴേക്കും ഇറങ്ങി ..അപ്പോഴാ ഇവിടുന്നു ഫോണ്‍ വന്നത്
..."അച്ഛന്‍ പറഞ്ഞു ... അന്ന് എന്റെ കസിന്‍ (അച്ഛന്റെ അനിയത്തിയുടെ മകളുടെ
)ടെ കല്യാണമായിരുന്നു ...അതില്‍ പങ്കെടുക്കാനാണ് 10-200 km അകലെ കൊച്ചി
നഗരത്തില്‍ വര്‍ക്ക്‌ ചെയ്യുന്ന ഞാന്‍ നാട്ടില്‍ ലീവിനെതിയത് ... ഞാന്‍
2 ദിവസം മുന്‍പ് എത്തിയിരുന്നു ..രണ്ടു മാസത്തോളമായി വല്യമ്മ
കിടപ്പിലായിട്ട് ... അതിനിടയില്‍ രണ്ടു തവണ മാത്രമാണ് എനിക്ക് കാണാന്‍
കഴിഞ്ഞത് .. ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു ...
അതുകൊണ്ടാണ് കല്യാണം കഴിഞ്ഞാവാം എന്ന് കരുതി വല്യമ്മയെ കാണാനുള്ള
ഇത്തവണത്തെ വരവ് മാറ്റി വച്ചത് .. പക്ഷെ ...


        ബോസ്സ് ബാബുഎട്ടനും ,തേങ്ങ വലിക്കാന്‍ പണ്ട് വരാറുണ്ടായിരുന്ന
കൊസരുകണ്ണന്‍ രവിഎട്ടനും തെക്ക് വശത്തെ മാവ് മുറിക്കുന്നുണ്ടായിരുന്നു, വല്യമ്മയെ ദഹിപ്പിക്കാന്‍ .... കര്‍മങ്ങള്‍ ചെയ്യാന്‍ വന്ന രാഘവേട്ടന് പൂജാസാധനങ്ങള്‍ എടുത്തുകൊടുക്കുന്ന തിരക്കിലായിരുന്ന കുട്ടന്‍ എന്നെ കണ്ടു അടുത്തുവന്നു "cv നാട്ടില്‍ ഉണ്ടായിരുന്നല്ലേ ...?" അവന്റെ തോളില്‍ പിടിച്ചുകൊണ്ടു അതെ എന്ന് ഞാന്‍ തലയാട്ടി ..


      കുട്ടന്‍ സ്ഥാനം കൊണ്ട് എന്റെ അമ്മാവന്‍ (അമ്മയുടെ അമ്മാവന്റെ മകന്‍ ) ആണെങ്കിലും , എന്നേക്കാള്‍ ഒന്നര വയസ്സിന്റെ ഇളപ്പം ഉള്ളതുകൊണ്ട് സ്വന്തം മരുമകനായ എന്റെ "എടാ കുട്ടാ " എന്നുള്ള വിളി കേള്‍ക്കാനുള്ള ഗതികേട് അനുഭവിക്കുന്ന ഒരു ഹതഭാഗ്യനാണ് .. അവന്‍ സ്കൂളില്‍ എന്റെ ജൂനിയര്‍ ആയിരുന്നു ,അതോകൊണ്ടുതന്നെ കുടുംബത്തില്‍ മറ്റെല്ലാവരും എന്റെ പേര് വിളിക്കുമ്പോള്‍ അവന്‍ മാത്രം സ്കൂളിലെ മറ്റു കുട്ടികള്‍ വിളിക്കുന്നതുപോലെ എന്റെ ഇനിഷിഅല്‍ (cv) ആണ് എന്നെ വിളിച്ചിരുന്നത് ...

         മാവ് മുറിഞ്ഞു വീഴുന്ന ശബ്ദം കേട്ടുകൊണ്ട് , വല്യമ്മയെ കിടത്തിയിരുന്ന മുറിയിലേക്ക് ,അമ്മയുടെ പുറകെ ഞാന്‍ കയറി ... ഞങ്ങളെ കണ്ടതും അമ്മമ്മയുടെ കരച്ചിലിന്റെ ശക്തി കൂടി .... വല്യമ്മയുടെ തള്ളവിരലുകള്‍ കൂട്ടി കെട്ടപ്പെട്ട കാലില്‍ പിടിച്ചു , മുട്ടുകുത്തി , കണ്ണടച്ച് നിന്നിരുന്ന എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അമ്മമ്മ കരഞ്ഞു ... "വല്യമ്മ പോയല്ലോ മോനെ ...." ഞാന്‍ അമ്മാമ്മയെ എന്റെ നെഞ്ചോടു ചേര്‍ത്ത് കെട്ടിപ്പിടിച്ചു ...

       എന്റെ അമ്മമ്മയുടെ ( അമ്മയുടെ അമ്മയുടെ ) അമ്മയാണ് ഇവിടെ തണുത്തു വിറങ്ങലിച്ചു കിടക്കുന്നത് ... ചെറുപ്പം മുതല്‍ വിളിച്ചു ശീലിച്ചത് വല്യമ്മ എന്നാണു .. ആരും തിരുത്തിയില്ല ..ഞാന്‍ ആയിട്ട് മാറ്റിയും ഇല്ല ... അങ്ങനെ മുതുമുതസ്സി എനിക്ക് വല്യംമയായി ...

       കുട്ടിക്കാലത്ത് , വല്യമ്മയെ കെട്ടിപ്പിടിച്ചു കിടന്നു വല്യമ്മ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടംമായിരുന്നു ... സത്യം പറഞ്ഞാല്‍ രാത്രി പഠിത്തം കഴിഞ്ഞു അതായിരുന്നു എന്റെ പ്രധാന പരിപാടി ... കുറച്ചുടെ മുതിര്‍ന്നപ്പോള്‍ (ഒരു 7 thilokke പഠിക്കുമ്പോ ) വല്യമ്മയെക്കൊണ്ട് പഴയ കാലത്ത് നടന്ന ഓരോ സംഭവങ്ങള്‍ പറയിക്കലായി പരിപാടി ..

       പണ്ട് , രാത്രിയില്‍ വീടിന്നു പുറത്തു പാത്രം കഴുകിക്കൊണ്ടിരുന്ന വല്യമ്മയെ ഏതോ ഒരു കാട്ടാളന്‍ (വല്യമ്മ പറഞ്ഞത് ഒരു ജാതിപ്പെരാകയാല്‍ ഇവിടെ ഞാന്‍ പരാമര്‍ശിക്കുന്നില്ല ) തട്ടിക്കൊണ്ടു പോകാന്‍ നോക്കിയതും ,വല്യച്ചനെ (മുത്തശ്ശന്‍ -ഞാന്‍ ജനിക്കുന്നതിനും എത്രയോ മുന്‍പേ അദ്ദേഹം മരിച്ചു ) കണ്ടു അയാള്‍ ഭയന്നോടിയതും ..(അന്ന് ഇങ്ങനെ നാട്ടില്‍ നിന്നും സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി , കഴുത്തോളം മണ്ണിനടിയില്‍ മൂടി ,പ്രത്യേകതരം പുഴുക്കളെ കൊണ്ടുണ്ടാക്കിയ കഞ്ഞി കുടിപ്പിച്ചു തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരു പതിവുണ്ടായിരുന്നത്രേ കാട്ടാലന്മാര്‍ക്ക് )...

      അവിടെനിന്നും 10-20 km അകലെയുള്ള വല്യമ്മയുടെ സ്വന്തം വീട്ടിലേക്കു തലയില്‍ മാങ്ങ നിറച്ച കുട്ടയും ,കൈയില്‍ വലിയ വരിക്കച്ചക്കയുമായി നടന്നു പോയിരുന്നതും ..{"ഇന്ന് Chandri'ക്ക് (കുട്ടന്റെ അമ്മ ) സ്കൂളിനടുത്ത് പോകണമെങ്കില്‍ വരെ ഒറ്റൊര്‍ഷ (auto rikshaw )വേണം ..ന്ഹും " വല്യമ്മ പറഞ്ഞത് (പുച്ചിക്കാരുള്ളത് ) ഞാനോര്‍ക്കുന്നു }..

      എന്റെ മാമാന്മാരെക്കൊണ്ട് വല്യച്ഛന്റെ രഹസ്യ കലവറയില്‍ നിന്നും തേങ്ങയും മറ്റും വല്യമ്മ മോഷ്ടിപ്പിക്കുന്നതും .... മഹാ കുരുത്തം കേട്ടവന്മാരായിരുന്ന എന്റെ മാമന്മാര്‍ വല്യച്ഛന്റെ ചാര് കസേരയുടെ കോല്‍ ഊറി വെച്ചതും ,അതില്‍ നിന്നും വീണു 'ചിരുതേ (വല്യമ്മ ) ഒന്ന് പിടിക്കെടീ ' എന്ന് വിളിച്ചു കരയുന്ന വല്യച്ചനെ കണ്ടു ചിരിയടക്കാന്‍ ആകാതെ വല്യമ്മ ചിരിച്ചു പോയതും , തുടര്‍ന്ന് valyachan ശകാരിച്ചതും (നല്ല പുളിച്ച തെറി പറഞ്ഞതും )....

      ഒരു കുട്ടി ഉണ്ടായതിനു ശേഷമാണ് ഒക്കി കല്യാനിയെടതിയെ അടുത്ത വീട്ടിലെ ചതുവേട്ടന്‍ (പാവങ്ങള്‍ രണ്ടുപേരും ഇപ്പൊ ജീവിച്ചിരിപ്പില്ല - വല്യമ്മ മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് കല്യാനിയെടതി മരിച്ചത് ) കെട്ടിയത് എന്നും ....[കല്യാനിയെടതിയെ വല്യമ്മയ്ക്ക് ഇപ്പൊ അത്ര പത്യമല്ല .. കാരണം മറ്റൊന്നുമല്ല , നിറയെ violet മുളകുകള്‍ ഉണ്ടായിരുന്ന വല്യമ്മയുടെ മുളക് തൈയും, നിറയെ മാങ്ങകള്‍ ഉണ്ടായിക്കൊണ്ടിരുന്ന മാവും പെട്ടെന്ന് ഉണങ്ങിപ്പോയത് ആ പാവം സ്ത്രീയുടെ പൊട്ടക്കന്നു കൊണ്ടാണെന്നായിരുന്നു വല്യമ്മയുടെ വിശ്വാസം (ഇത് എഴുതിയതിനു സ്വര്‍ഗ്ഗത്തില്‍ ഇരുന്നുകുന്ന കല്യാനിയെടതിയോടും -അവരുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ബന്ധു മിത്രാദികലോടും ഞാന്‍ ക്ഷമ ചോദിക്കുന്നു )]..

      അക്കാലത് തറവാട്ടു വീട്ടില്‍ നിന്ന് നോക്കിയാല്‍ 3-4km അകലെയുള്ള മണക്കുളങ്ങര അമ്പലം കാണാന്‍ കഴിയുംമയിരുന്നെന്നും , ഇക്കാണുന്ന വീടുകളൊക്കെ ഇയ്യിടെ മാത്രമാണ് വന്നതെന്നും .... ......ഒക്കെ പറയാന്‍ മരിക്കുമ്പോള്‍ 90 നു മുകളില്‍ പ്രായമുണ്ടായിരുന്ന എന്റെ വലിയംമയ്ക്ക് മാത്രമേ കഴ്ഹിയുമായിരുന്നുല്ലൂ... അങ്ങനെ വല്യമ്മ പറഞ്ഞ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഇന്നും മായാതെ എന്റെ ഓര്‍മ്മയില്‍ ഉണ്ട് ... ഇനിയും ഒരുപാട് കാര്യങ്ങള്‍ ... അതൊക്കെ പിന്നീടൊരിക്കല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് പറയാം ....
      മരിക്കുന്നതിനു രണ്ടു മാസം മുന്‍പ് വരെ, 64 വയസ്സുള്ള എന്റെ അമ്മംമയെക്കള്‍ ചുരുച്ചുരുക്കും വില്‍ പവര്‍ ഉം വല്യമ്മയ്ക്കായിരുന്നു ... ഇപ്പോഴത്തെ ചെരുപ്പക്കാര്‍ക്കുപോലും ഉള്ള ഷുഗര്‍ , പ്രഷര്‍ , കൊലെസ്റെരോള്‍ തുടങ്ങി ഒരു അസുഖവും
ബാധിചിട്ടില്ലായിരുന്നു ...  ഓര്‍മ്മ വെച്ച കാലം മുതല്‍ വല്യമ്മ കിടപ്പിലായതായി ഞാന്‍ ഓര്‍ക്കുന്നില്ല .. ഓടുന്ന പശുവിന്റെ കയറു പിടിക്കാന്‍ ശ്രേമിച്ചു വീണ വല്യമ്മയുടെ കൈ ഒരുതവണ ഓടിഞ്ഞിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു ... ഇയിടെ ബാത്ത് റൂമില്‍ ഒന്ന് വീണതാണ് പ്രശ്നമായത്‌ .. പാവത്തിന്റെ നട്ടെല്ലിനു ചെറിയ ഒരു പൊട്ടല്‍ ... അതോടെ കിടപ്പിലായി .. അതുവരെ അങ്ങനെ കിടന്നു പോകാതിരുന്ന വല്യമ്മയ്ക്ക് താങ്ങാവുന്നതിനും അപ്പുരമായിരിക്കണം ആ അവസ്ഥ ...


     എന്നെ കെട്ടിപ്പിടിച്ചു നിന്ന അമ്മമ്മയുടെ കരച്ചിലിന്റെ ശക്തി പതിയെ കുറഞ്ഞു ... കണ്ണുനീര്‍ പൊഴിച്ചുകൊണ്ട്‌ അമ്മമ്മയുടെ തോളത് പിടിച്ചു നിന്നിരുന്ന അമ്മ എന്റെ മുടിയില്‍ ഒന്ന് തലോടി , എന്നിട്ട് മെല്ലെ അമ്മാമ്മയെ പിടിച്ചു അവിടെ കിടത്തി ... കരഞ്ഞു കരഞ്ഞു ക്ഷീണിച്ചു പോയ പാവം , വല്യമ്മയെ കെട്ടിപ്പിടിച്ചു കിടന്നു ... ഒരു ഈച്ച മെല്ലെ വല്യമ്മയുടെ മുഘത് പറന്നു വന്നിരുന്നു ... എല്ലാവരും ഞങ്ങളെ തന്നെ നോക്കി ചുറ്റും നില്‍ക്കുന്നുണ്ടായിരുന്ന്നു .... ഒരിക്കല്‍ വല്യമ്മയെ കണ്ടിട്ടുള്ള ആര്‍ക്കും , മരവിച്ചു കിടക്കുന്ന ആ ശരീരത്തിന്റെ നിസ്സഹായാവസ്ഥയെ ഒരു ഈച്ച പോലും മുതലെടുക്കുന്നത് കണ്ടു നില്‍ക്കാനുള്ള ത്രാണി ഉണ്ടാവാന്‍ ഇടയില്ല ... അത്രയ്ക്കിഷ്ടമായിരുന്നു വല്യമ്മയെ അവിടെ എല്ലാവര്ക്കും ... കാല്‍ക്കല്‍ തന്നെ മുട്ടുകുത്തി നിന്നുകൊണ്ട് , ഇടതു കൈ നിലത്തുകുത്തി വലതു കൈ കൊണ്ട് ഞാന്‍ വല്യമ്മയുടെ നെറ്റിയില്‍ തലോടി ... താന്‍ കാണിച്ച അബദ്ധം മനസ്സിലായിട്ടെന്നോണം ഈച്ച എവിടെക്കോ പറന്നു പോയി .. ഞാന്‍ മെല്ലെ എണീറ്റു...

       ഒന്ന് കുനിഞ്ഞിരുന്നു എനീട്ടപ്പോഴാണ് അന്ന് കല്യാണവീട്ടില്‍ വെച്ച് ഞാനും ചേട്ടന്മാരും അടിച്ച MGM apple-ന്റെ കെട്ട് ശെരിക്കും ഇറങ്ങിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായത് ..... അവിടെ മണ്ഡപത്തില്‍ കെട്ട് നടക്കുമ്പോള്‍ ഞങ്ങള്‍ വീടിന്നു മുന്‍പിലെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ ഇരുന്നു സോമ രസം സേവിക്കുകയായിരുന്നു ... ഇങ്ങനെ ഒത്തുകൂടാന്‍ കിട്ടുന്ന ഒരു അവസരവും ഞങ്ങള്‍ സഹോദരങ്ങള്‍ പാഴാക്കാറില്ല ... പക്ഷെ അപ്പോഴും എനിക്ക് വിശ്വാസമുണ്ടായിരുന്നു ..ഹേയ്..ഒന്നും സംഭവിക്കില്ല ...

      കെട്ട് -മേളം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പന്തലിലെക്കോടി.... സദ്യ വിളംബനമല്ലോ.... മലബാറിലെ വളരെ പ്രശസ്തനായ സുന്ദരേശന്‍ നമ്ബൂടിരിയുടെ സദ്യയാണ് .... ഇലയും ഗ്ലാസും പാലട പ്രഥമനും ഉള്‍പ്പെടെ 25 നു മുകളില്‍ വിഭവങ്ങള്‍ , വിളംബാന്‍ ചുരുങ്ങിയത് 32 ആളുകള്‍ എങ്കിലും വേണം..
      ഗ്ലാസ്‌ ,ഉപ്പു തുടങ്ങി വേസ്റ്റ് എടുക്കാന്‍ ഉള്ള ആളുകളുടെ വരെ ഒരു ലിസ്റ്റ് നേരത്തെ തയ്യരാക്കപ്പെട്ടിരുന്നു ... ലിസ്റ്റ് പ്രകാരം പൈന്‍ ആപ്പിള്‍ കിച്ചടി വിളംബെണ്ടിയിരുന്ന ഞാന്‍ അവിടെ ഓടി എത്തിയപ്പോഴേക്കും ഒരു സാമ്പാര്‍ പാത്രം (സ്റെപ്പിനി ) മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ ... മറ്റു വിഭവങ്ങള്‍ ഒക്കെ വേറെ ആളുകള്‍ ഏറ്റെടുത്തിരുന്നു ....

അതെങ്കില്‍ അത് എന്ന് കരുതി വിളംബാന്‍ കൈയില്‍ എടുത്തപ്പോഴാണ് രാവിലെ കുളിച്ചു ഡ്രസ്സ്‌ മാറി വരുന്ന തിരക്കിനിടയില്‍ ബെല്‍റ്റ്‌ ഇടാന്‍ മറന്നിരിക്കുന്നു എന്ന കാര്യം ഓര്‍ത്തത്‌ .. ഒരു ലോ വേസ്റ്റ് ജീന്‍സ് ആയിരുന്നു ... അത്രേം നേരം നടക്കുമ്പോള്‍ പോക്കറ്റില്‍ കൈയിട്ടു പൊക്കി പിടിച്ചു അഡ്ജസ്റ്റ് ചെയ്തതാണ് .. പക്ഷെ സാംബാര്‍ വിളമ്പുന്നതിനിടയില്‍ ആ കലാ പരിപാടി നടന്നു എന്ന് വരില്ല ... ഞാന്‍ അത് മെല്ലെ അവിടെ വച്ച് ... അപോഴാനു നമ്മുടെ ചേട്ടച്ചാര്‍ പറയുനത് .."വിളംബാന്‍ എന്തായാലും ആളുകളുണ്ടല്ലോ .. നമുക്കെന്നാല്‍ ഓരോ ചെറുതും (small) കൂടെ വിട്ടാലോ ...പക്ഷെ സാധനം ....?" ഇത് കേള്‍ക്കാന്‍ കാതിരിക്കയായിരുന്നല്ലോ ഞങ്ങള്‍ ബാകി സഹോദരങ്ങള്‍ ...


    ഉടനെ അവിടെ ഉണ്ടായിരുന്ന ഒരു ബൈക്കില്‍ ഞാനും ചേട്ടനും പറന്നു .. മിനുടുകള്‍ക്കുള്ളില്‍ സാധനം റെഡി .... ഞങ്ങള്‍ വീണ്ടും കാറില്‍ കയറി ... 2 മണി ആയപ്പോ അതും  തീര്‍ന്നു ... 2.30 ആയപ്പോഴാണ് ഞങ്ങള്‍ സദ്യ കഴിക്കുന്നത് ... ബാക്കി എല്ലാവരും കഴിച്ചു കഴിഞ്ഞിരുന്നു ... ആ ടേബിള്‍ ഇല്‍ ഇരുന്ന ആരും പായസം കുടിച്ചില്ല എന്നാ കാര്യം പ്രത്യേകം പറയണ്ടല്ലോ ... ഞങ്ങള്‍ എല്ലാവരുടെയും പായസം അളിയനെയും പെങ്ങളെയും കൊണ്ട് കുടിപ്പിച്ചു .... സ്നേഹം കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് തെടിദ്ധരിക്കാന്‍ (?) ഞങ്ങളുടെ കുഴഞ്ഞു തുടങ്ങിയ നാക്ക് അവരെ അനുവദിച്ചു കാണില്ല ...

      3 മണി കഴിഞ്ഞപ്പോ അവര്‍ ഇറങ്ങി .... കരഞ്ഞു കലങ്ങിയ കണ്ണുമായി  കാറില്‍ കയറിയ അനിയത്തിയെ ചിരിപ്പിക്കാന്‍ ഞങ്ങള്‍ മനപുര്‍വ്വം തമാശകള്‍ പറഞ്ഞു ... അളിയന്റെ വീട് ബാംഗ്ലൂര്‍ 'ഇല്‍ ആണ് .. സുല്‍ത്താന്‍ ബത്തേരി - mysore റൂട്ടില്‍ രാത്രി യാത്രാ നിരോധനം ആയതിനാല്‍ അന്ന് രാത്രി നഗരത്തിലെ ഒരു ഹോട്ടലില്‍ തങ്ങി , അടുത്ത ദിവസം പുലര്‍ച്ചെ മാത്രമേ അവര്‍ക്ക് യാത്ര തിരിക്കാന്‍ പട്ടുമായിരുന്ന്നുല്ല് ... Car നീങ്ങി തുടങ്ങുമ്പോള്‍ ഞാന്‍ അളിയനോട് പറഞ്ഞു "ഞങ്ങള്‍ എല്ലാവരും വൈകീട്ട് അങ്ങോട്ട്‌ ഇറങ്ങുന്നുണ്ട് ..".....വണ്ടി കണ്ണില്‍ നിന്ന് മായുന്നത് വരെ എല്ലാവരും റോഡില്‍ നിന്ന് ..പിന്നെ പതിയെ വീട്ടിലോട്ടു തിരിച്ചു നടന്നു ..ഹാവൂ എല്ലാം ശുഭമായല്ലോ...

        അപ്പോഴാണ്‌ മാമി എന്റെ ഫോണില്‍ വിളിച്ചു മരണ വാര്ത്ത പറയുന്നത് ... ഞാന്‍ പൊട്ടിക്കരഞ്ഞുപോയി ... സത്യം ... എല്ലാവരും നോക്കി നില്‍ക്കെ ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു .... "ഒന്നും സംഭവിക്കില്ല എന്നെനിക്കുരപ്പയിരുന്നല്ലോ.... ഇല്ല വല്യമ്മ മരിക്കാന്‍ സമയമായിട്ടില്ലയിരുന്നു ... എനിക്കുറപ്പായിരുന്നു .... അതാണല്ലോ ഞാന്‍ കല്യാണം കഴിഞ്ഞിട്ട് വല്യമ്മേടെ അടുത്ത് പോകാം എന്ന് വെച്ചത് ...എനിക്ക് അത്രയ്ക്കുരപ്പായിരുന്നു ...".. അനിയന്റെ തോളത് തല വച്ച് ഞാന്‍ ഉറക്കെ കരഞ്ഞുകൊണ്ട്‌ ഇങ്ങനെ പറഞ്ഞുപോയി .. വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ ആള്‍ക്കാര്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കരയുന്നത് വെറും അഭിനയം ആണെന്നാണ്‌ ഞാന്‍ കരുതിയത്‌ ... പക്ഷെ അപ്പോള്‍ .... ഞാന്‍ അത് അനുഭവിച്ചരിയുകയായിരുന്നു .... ഒന്നും അറിയാത്ത ചിലര്‍ അത്ഭുത സ്തബ്ദരായി എന്നെ നോക്കി നിന്നു...

       ഞങ്ങള്‍ക്ക് പോകാനുള്ള വണ്ടി എത്തി ... അപ്പോഴും എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു ... നോക്കി നിന്നവരുടെ കൂട്ടത്തില്‍ ആരോ പറഞ്ഞു .."ഇത്രേം പ്രായമായ ഒരാള്‍ മരിച്ചാല്‍ ഇത്രയൊക്കെ കരയാനോ ...അവന്‍ നല്ല ഫിറ്റാ.. അതുകൊണ്ടാ ഈ കരച്ചില്‍ ..."..അത് കേട്ടപ്പോള്‍ എനിക്ക് വിഷമം ഒന്നും തോന്നിയില്ല ... ആരെയും ബോധ്യപ്പെടുതാനയിരുന്നില്ലല്ലോ ഞാന്‍ കരഞ്ഞത് ... അതും .. ഞാന്‍ കരഞ്ഞതല്ലല്ലോ .. കരഞ്ഞു പോയതല്ലേ ... ഇത്തരം ഡയലോഗുകള്‍  ഒരുപാട് സ്ഥലത്ത് ഞാനും പറഞ്ഞുകാണുമല്ലോ.. .. ഞാന്‍ ഉള്‍പ്പെടുന്ന പൊതുജനം അങ്ങനെയാണ് ...
         ഞാന്‍ കണ്ണ് തുടച്ചു .... വണ്ടിയില്‍ കയറുന്നതിനിടെ കലങ്ങിയ കണ്ണുമായി ആ ആള്‍ക്കൂട്ടത്തിനു നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു .... എനിക്കവരോട് പറയണം എന്നുണ്ടായിരുന്നു ..." നിങ്ങള്‍ക്കരിയില്ലല്ലോ എന്റെ വല്യമ്മയെ "..... പക്ഷെ ഞാന്‍ അത് പറഞ്ഞില്ല ..എനിക്ക് പറയാന്‍ കഴിഞ്ഞില്ല ... അന്ന് ഞാന്‍ അത് പറഞ്ഞിരുന്നെങ്കില്‍ ,ഇന്ന് എനിക്ക് ഈ ബ്ലോഗ്‌ എഴുതാന്‍ കഴിയില്ലായിരുന്നു .... അല്ല ഞാന്‍ ഈ ബ്ലോഗ്‌ എഴുതിപ്പോയതാണ് ..., അതാണ്‌ സത്യം .... ഇപ്പൊ നിങ്ങളും കരുതുന്നുണ്ടാവും ഇവന്‍ എന്താ ഈ ബ്ലോഗില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് ..... "കാരണം നിങ്ങള്‍ക്കും അറിയില്ലല്ലോ എന്റെ വല്യമ്മയെ ... ഞാന്‍ ആണെങ്കില്‍ വല്യമ്മയെക്കുറിച്ചു  അധികമൊന്നും നിങ്ങളോട് പറഞ്ഞതുമില്ല ..."...

---------------------------CV --------------------------------------

2 comments: